ലക്കം-7

02 April 2010



വേരറ്റു വീണു നശിക്കട്ടെ ഫാസിസം
പോരില്‍ നിങ്ങള്‍ക്കു ജയം വരട്ടേ
മുന്നോട്ടു പോകുവിന്‍, മുന്നോട്ടു പോകുവിന്‍
വെന്നിക്കൊടിയും പിടിച്ചു നിങ്ങള്‍
ആഹവ ലോലരായ്‌ ലോകം മുടിക്കുന്ന
രാഹു ഹേതുക്കളെ വെട്ടിവീഴ്‌ത്തി
(ചങ്ങമ്പുഴ)












പുതുലോകം; പുതുവൈകൃതം
എം.ടിയും മറ്റും താലോലിച്ചിരുന്ന നാലുകെട്ടുകള്‍ കുടുംബത്തിന്റെ ആണിക്കല്ല്‌ നെഞ്ചില്‍ ചേര്‍ത്തിരുന്നു. അണുകുടുംബത്തിലേക്ക്‌ കൂടുമാറിയത്‌ ബന്ധുപരിവാര കീട ശല്യം കൊണ്ടാവാം. ഇന്ന്‌ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ചവിട്ടേറ്റ മതസംഹിതകള്‍. വിവേക ലൈംഗികതയുടെ മേല്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ വികാര നിയമ നേട്ടങ്ങള്‍. ജനാധിപത്യം വിജയിക്കട്ടെ....! ലൈംഗിക വൈകൃതങ്ങള്‍ പുലര്‍ത്തിയ ഒരു ജനതയെ ദൈവം കീഴ്‌മേല്‍ മറിച്ചെന്ന്‌ മതഗ്രന്ഥങ്ങള്‍.(ഖുര്‍ആന്‍-16:55, ബൈബിള്‍- ഉല്‍പത്തി:19). ദൈവമോ....? 21ാം നൂറ്റാണ്ടിലോ...? നല്ല കഥ...!
ഫ്‌ളാഷ്‌ ന്യൂസ്‌:
അണ്‌ഡവും ബീജവും വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിന്‌ സര്‍ക്കാര്‍ പ്രോല്‍സാഹനം നല്‍കും!

-എഡിറ്റര്‍
---------------------------------------------------------------------------------------------------

രണ്ടു കവിതകള്‍
വീരാന്‍കുട്ടി


1.നീ, ഞാന്‍

നീ
എന്റെ

അരികില്‍
ഞാന്‍
നിന്നില്‍ നിന്നും
എത്ര അകലേ!


2.നിന്നെപ്പറ്റി
പുഴുവായ്‌
ഉറങ്ങി ഞാന്‍
ഉണര്‍ന്നപ്പോള്‍
പൂമ്പാറ്റയായിരിക്കുന്നു!
അത്രയും പ്രണയത്താല്‍
സ്വപ്‌നത്തില്‍

ആരാണുവ-
ന്നുമ്മവച്ചത്‌?

-------------------------------------------------
-----------------
ബുക്ക്‌ പള്‍സ്‌
ഒരു ഈര്‍ക്കില്‍ വിപ്ലവം (പരിസ്ഥിതികൃഷി)
കെ. ബഷീര്‍

ഭൂമിയെ നോവിക്കാതെ, ജീവനെ ഹനിക്കാതെ ലാഭകരമായ ജൈവകൃഷി ഒരു വിദൂരസ്വപ്‌നമല്ല. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഗ്രാമവാസിയെന്നോ
നഗരവാസിയെന്നോ ഭേദമില്ലാതെ ആര്‍ക്കും സ്വാഭാവിക പരിതസ്ഥിതിയില്‍ വിജയിപ്പിക്കാവുന്ന ജൈവകൃഷി രീതിയുടെ സഫലമായ കര്‍മ്മപദ്ധതികളുടെ ആവിഷ്‌കരണമാണ്‌ ഈ കൃതി.
ഒറ്റവൈക്കോല്‍ വിപ്ലവം പോലെ ഈ ഒരു ഈര്‍ക്കില്‍ വിപ്ലവം പ്രകൃതിയുമായിണങ്ങാത്ത ആധുനിക കൃഷിശാസ്‌ത്രത്തിനെതിരെയു
ള്ള മാറ്റങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു. ഭൂമിയെ നോവിക്കാത്ത, ജീവനെ ഹനിക്കാത്ത കാലഘട്ടത്തിന്റെ കാര്‍ഷിക നവോത്ഥാനം -സ്വാഭാവിക പരിസ്ഥിതി സംസ്‌കൃതി- നടപ്പാക്കുകയും ചെയ്യുന്നു.
പ്രസാധനം: കറന്റ്‌ ബുക്‌സ്‌
വില: 85 രൂപ


----------------------------------------------

പ്രവാസം
ഗാഫ്‌ കൊടിഞ്ഞി

യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്‌......
"അമ്മേ...അമ്മേ... ദേ അച്ഛന്‍ വരുന്നു." ഏഴു വയസുകാരി അമ്മു സന്തോഷത്തോടെ വിളിച്ചു പറഞ്ഞു. "അച്ഛാ... എന്തൊക്കെയാ എനിക്ക്‌ കൊണ്ടുവന്നിരിക്കുന്നത്‌? ചോക്ലേറ്റ്‌, കളിപ്പാട്ടങ്ങള്‍....!!"
വര്‍ഷങ്ങള്‍ക്ക്‌ ശേഷം
യുവര്‍ അറ്റന്‍ഷന്‍ പ്ലീസ്‌......
"ഡാഡ്‌ കൊച്ചുമോള്‍ക്ക്‌ എന്താ കൊണ്ടുവന്നത്‌?" "അത്‌...അത്‌.."അമ്മ മുഴുമിപ്പിച്ചത്‌ ഇങ്ങിനെയായിരുന്നു: "പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍...."

--------------------------------------------------------

അവള്‍

കയ്യിലെടുത്ത ജലം
മാത്രമായിരുന്നു അവള്‍

ഞാന്‍ മെനഞ്ഞ കരുതലുകളിലും
പഴുതുകള്‍ തേടുകയായിരുന്നു
കുത്തൊഴുക്ക്‌.......

-സഫ പടിക്കത്തൊടി

-------------------------------------------
നോട്ടപ്പാട്‌
ജമീല്‍ അഹ്‌മദ്‌
പുതിയ മുദ്രാവാക്യങ്ങള്‍

1. സര്‍വ്വലോക മുതലാളികളേ സംഘടിക്കുവിന്‍
നിങ്ങള്‍ക്ക്‌ നഷ്‌ടപ്പെടാനില്ല,
ഒന്നും.
2. നമ്മള്‍ കൊയ്യും വയലെല്ലാം
ബൂര്‍ഷ്വയുടേതാകും പൈങ്കിളിയേ.....
3. മതമല്ല മതമല്ല മതമല്ല പ്രശ്‌നം
പെട്ടിയില്‍ നിറയുന്ന വോട്ടാണ്‌ പ്രശ്‌നം
കീശയില്‍ പെരുകുന്ന നോട്ടാണ്‌ പ്രശ്‌നം
4. പ്രവര്‍ത്തിക്കുക

അല്ലെങ്കില്‍ ഭരിക്കുക

-------------------------------------------------------
പരാജിതന്‍

ഇനി വിശ്രമിക്കാം.......
ആകാശത്തേക്ക്‌ കൈകള്‍

വിടര്‍ത്തിപ്പിടിച്ച്‌,
കണ്ണുകളടച്ച്‌,
നൂലില്ലാപ്പട്ടത്തിന്റെയറ്റത്തു
തൂങ്ങിപ്പിടിച്ച്‌
മേഘങ്ങളിലൂടെ
തിരിഞ്ഞു കളിച്ച്‌....
കാരണം
നാം കളി തുടങ്ങിയിട്ടേയുള്ളൂ,
പരാജിതന്റെ കളി.

-വിഷ്‌ണുപ്രിയ
--------------------------------------------------
ഭാര്യ

രശ്‌മികള്‍ കൂട്ടിയിടിച്ചേടത്താണ്‌ കഥ തുടങ്ങിയത്‌. മംഗളമുഹൂര്‍ത്തത്തിലാണ്‌ വായനക്കാരന്‍ ആകാംക്ഷാഭരിതനായത്‌! ആദ്യ രാത്രിയിലാണ്‌ അത്‌ ദുരന്തപര്യവസാനിയായത്‌??!
-ഫാഇസ്‌ അബ്‌ദുല്ല

---------------------------------------------------
മനസ്‌.......

മനസ്സൊരു മയിലായി നടനം ചെയ്യുന്നതെപ്പോഴാണ്‌?
സമനില തെറ്റുമ്പോള്‍

മനസ്‌ മനസിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കുന്നതെപ്പോഴാണ്‌?
പാര പണിയും നേരം
മനസിന്റെ അടിത്തട്ടില്‍ മയങ്ങുന്നതാര്‌?
അസൂയയും കുശുമ്പും
മനസ്‌ കുളിര്‍ക്കുന്നത്‌ എപ്പോഴാണ്‌?
അന്യന്‌ അപകടം വരുമ്പോള്‍
മനസ്സൊരു മഹാസമുദ്രമാണെന്ന്‌ തോന്നുന്നതെപ്പോഴാണ്‌?
രണ്ടു പെഗ്ഗു കഴിയുമ്പോള്‍
മനസാ വാചാ കര്‍മ്മണാ യാതൊരു തെറ്റും ചെയ്യാത്തവര്‍ ആര്‌?
നവജാത ശിശുക്കള്‍

-വി.ശിവദാസന്‍, കണ്ണാടിപ്പറമ്പ്‌
-----------------------------------------
അയല്‍

ഒരുപാട്‌
പ്രാരാബ്‌ധങ്ങള്‍
ഉണക്കാനിട്ട
അയലാണു ഞാന്‍.

എന്നിട്ടും
ദ്രവിച്ചു കൊണ്ടിരിക്കുന്ന
ഈ കയര്‍
എന്തിനാണു
നിനക്ക്‌?

-ഷഫീഖ്‌ കൊടിഞ്ഞി
--------------------------------------------------
ക്യാമ്പസ്‌ പ്രണയം

അടിവേരില്ലാതെ വളരുന്ന
മഹാവൃക്ഷം
ജീവിതത്തിന്റെ
ഒരു ചാറ്റല്‍
മഴയില്‍
അത്‌
ഒലിച്ചു പോകും.

-വിജിലേഷ്‌ ചെറുവണ്ണൂര്‍
---------------------------------------

തീറ്റ
കഥ

സ്‌കൂള്‍ കുട്ടികള്‍ അയാളുടെ പേര്‌ കേട്ടാല്‍ തന്നെ പേടിച്ച്‌ വിറക്കും. മുതിര്‍ന്നവര്‍ക്ക്‌ ഒരു തരം പുകച്ചിലും കിരു കിരുപ്പും. അയാളുടെ ഭക്ഷണ കാര്യത്തില്‍ എല്ലാവര്‍ക്കും ഉത്‌കണ്‌ഠ. നീണ്ടു മെലിഞ്ഞ്‌ വെളുക്കെ ചിരിച്ച്‌ വരുമ്പോള്‍ എന്തൊരു എടുപ്പാണയാള്‍ക്കെന്നോ! കഴിഞ്ഞ കൊല്ലം സ്‌കൂള്‍ വാര്‍ഷികത്തിനാണ്‌ അയാളുടെ ഫേവറൈറ്റ്‌ ഫുഡ്‌ തിരിച്ചറിഞ്ഞത്‌. മൈക്രോഫോണ്‍! അതായത്‌ മൈക്ക്‌ തീറ്റ. വെറും മൂന്നേമുക്കാല്‍ മണിക്കൂര്‍!
-സര്‍ഫുദീന്‍ കാളികാവ്‌

------------------------------------
ഉപ്പ
-ഗഫൂര്‍ കൊടിഞ്ഞി

ജീവന്റെ തുടിപ്പും
വഴിയിലെ വിളക്കും
വേര്‍പ്പാടിന്റെ നോവുമാണെനിക്കുപ്പ.
എന്നെ പ്രതി;
അപമാനം സഹിച്ചും
അപവാദം ശ്രവിച്ചും
അഭിമാനം നുണച്ചും
ദുര്‍ഗമ പാതകളും
ശാദ്വല തീരങ്ങളും പിന്നിട്ട്‌
ഉപ്പ
അനന്തതയിലേക്ക്‌ നടന്നുപോയി.
നിനച്ചിരിക്കാന്‍
നനുത്ത ഓര്‍മ്മകളും
രുചിച്ചിരിക്കാന്‍
നാവില്‍ പുരണ്ട നല്ലിയ്‌ക്കാ മധുരവും.

തിരിച്ചു നല്‍കാനിനി
നെഞ്ചിലെ ആര്‍ദ്രത വഴിയുന്ന
ഈ കവനം മാത്രം.
-----------------------------------------
മഷി

ഇറ്റി വീഴുന്ന മഷിത്തുള്ളികള്‍ക്ക്‌
വിഷത്തുള്ളിയാകാം, പ്രതീക്ഷയേകാം
പാഷമറുക്കാം, പശിയകറ്റാം
ക്ഷണഭംഗുരം വശ്യസുന്ദരം
എന്തുമാകാം
അഴിയറുക്കാം ആഴിയിലിറക്കാം
മിഴി തുറക്കാം മൊഴിയിടര്‍ത്താം
ജാതിവരുത്താം ജാതകം തിരുത്താം
ഗോഡ്‌സെയെ ഗോഡെന്നു വിളിക്കാം
ഗാന്ധിയെ ഘാതകനെന്നും.

പിലാത്തോസിന്‌ തേജസ്‌ പകരാം
യോശുവിന്‍ ശോണിമയകറ്റാം
തൃശൂലമുയര്‍ത്തിയ മസ്‌ജിദിന്ന്‌
മന്ദിരത്തിന്റെ വര്‍ണ്ണമേകാം
പുരോഹിതന്റെ പട്ടുമെത്തയില്‍
വിപ്ലവകാരിക്ക്‌ പട്ടടയുമൊരുക്കാം
നീയൊരു തുള്ളി മാത്രം;
തളിരിലയിലെ മഞ്ഞുതുള്ളിപോല്‍.

-അംജദ്‌.വി. പത്തപ്പിരിയം

---------------------------------------------------------
-----------
സ്‌മരണ
'ലോഹ്യ'ക്കാരനോടൊപ്പം...
തിരക്കഥാ ചര്‍ച്ചകള്‍ക്കിടയില്‍ നിന്നാണ്‌ ചോദ്യമുയര്‍ന്നത്‌. "ഈയിടെയായ്‌ സിനിമാ പ്രമേയങ്ങള്‍ വല്ലാതെ മതസംഹിതകളെ വേട്ടയാടുന്നില്ലേ?" "ഏതെങ്കിലും കാലത്ത്‌ മനുഷ്യനെ തമ്മിലടിപ്പിക്കാനല്ലാതെ മതങ്ങള്‍ വല്ല നന്മകളും തുടര്‍ത്തുന്നുണ്ടോ? " രംഗം പതുക്കെ ചൂടു പിടിച്ചു. "ചില തല്‍പര കക്ഷി പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതങ്ങളെ എന്തിനു പഴിചാരുന്നു?" ഞാന്‍ ചുറ്റും നോക്കി. പല നാവുകളും നിശബ്‌ദമായി എന്റെ വാക്കിനെ പിന്‍താങ്ങുന്നത്‌ പോലെ. ആരോ രംഗത്തെ താരങ്ങളിലേക്ക്‌ മറിച്ചിട്ടു. "മമ്മുട്ടി, ലാല്‍ ആരാധകര്‍ താര മൗനാനുവാദത്തോടെ പോസ്റ്റര്‍ കീറുന്നത്‌ കേരളത്തിന്‌ അപമാനമാണ്‌. കടുത്ത ആരാധകരായ തമിഴന്‍മാര്‍ പോലും ഇത്‌ ചെയ്യില്ല." താരബലത്തോടുള്ള ലോഹിതദാസിന്റെ തീരാത്ത അമര്‍ഷം മുഖത്ത്‌ കാണാം. അവസാനം ഓട്ടോഗ്രാഫ്‌ വാങ്ങുന്നതിനിടയില്‍ പറഞ്ഞതോര്‍ക്കുന്നു. "മുജീബേ....മതസംഹിതകളെ അന്ധമായി അനുകരിക്കാതെ നിഷ്‌പക്ഷമായി വിചാരണ ചെയ്‌തുകൊണ്ടിരിക്കുക."
(2008 നവംബറില്‍ നടന്ന മലയാള മനോരമ 'എഴുത്തുപുര' ക്യാമ്പില്‍ നിന്ന്‌)
.....................................................................
തിരക്കഥാ ചര്‍ച്ചകള്‍ക്കിടയില്‍ നിന്നാണ്‌ ചോദ്യമുയര്‍ന്നത്‌. "ഈയിടെയായ്‌ സിനിമാ പ്രമേയങ്ങള്‍ വല്ലാതെ മതസംഹിതകളെ വേട്ടയാടുന്നില്ലേ?" "ഏതെങ്കിലും കാലത്ത്‌ മനുഷ്യനെ തമ്മിലടിപ്പിക്കാനല്ലാതെ മതങ്ങള്‍ വല്ല നന്മകളും തുടര്‍ത്തുന്നുണ്ടോ? " രംഗം പതുക്കെ ചൂടു പിടിച്ചു. "ചില തല്‍പര കക്ഷി പ്രവര്‍ത്തനങ്ങള്‍ക്ക്‌ മതങ്ങളെ എന്തിനു പഴിചാരുന്നു?" ഞാന്‍ ചുറ്റും നോക്കി. പല നാവുകളും നിശബ്‌ദമായി എന്റെ വാക്കിനെ പിന്‍താങ്ങുന്നത്‌ പോലെ. ആരോ രംഗത്തെ താരങ്ങളിലേക്ക്‌ മറിച്ചിട്ടു. "മമ്മുട്ടി, ലാല്‍ ആരാധകര്‍ താര മൗനാനുവാദത്തോടെ പോസ്റ്റര്‍ കീറുന്നത്‌ കേരളത്തിന്‌ അപമാനമാണ്‌. കടുത്ത ആരാധകരായ തമിഴന്‍മാര്‍ പോലും ഇത്‌ ചെയ്യില്ല." താരബലത്തോടുള്ള ലോഹിതദാസിന്റെ തീരാത്ത അമര്‍ഷം മുഖത്ത്‌ കാണാം. അവസാനം ഓട്ടോഗ്രാഫ്‌ വാങ്ങുന്നതിനിടയില്‍ പറഞ്ഞതോര്‍ക്കുന്നു. "മുജീബേ....മതസംഹിതകളെ അന്ധമായി അനുകരിക്കാതെ നിഷ്‌പക്ഷമായി വിചാരണ ചെയ്‌തുകൊണ്ടിരിക്കുക."
(2008 നവംബറില്‍ നടന്ന മലയാള മനോരമ 'എഴുത്തുപുര' ക്യാമ്പില്‍ നിന്ന്‌)
-------------------------------

1 comments:

sarfudeen kalikavu July 18, 2012 at 1:42 PM  

നന്നായി വരട്ടെ.

Post a Comment

About This Blog

  © Blogger template Noblarum by Ourblogtemplates.com 2009

Back to TOP