ലക്കം-8
06 April 2010
കണ്ണാടിച്ചില്ലുകള്‍ എറിഞ്ഞുടക്കുന്നവര്‍
ഭൂമിമലയാളത്തിലെ സിംഹഭാഗത്തിന്റെയും സര്‍വ്വ പിന്തുണയോടെയാണ് ആരോഗ്യരംഗം ഇത്രയേറെ പച്ചപിടിച്ചത്. അത് അനാരോഗ്യകരമായ ഭാവിയെ പ്രതിനിധാനം ചെയ്‌തുകൊണ്ടിരിക്കുന്നു. ലക്ഷങ്ങള്‍ ഒഴുക്കി പഠിച്ച ഡോക്‌ടര്‍മാര്‍ക്ക് ആദ്യ കാലങ്ങളില്‍ സ്വകാര്യ പ്രാക്‌ടീസ് നടത്താന്‍ സര്‍ക്കാര്‍ അനുമതിയുണ്ടായിരുന്നു.
ഇന്ന് കാലം വല്ലാതെ മാറി. സ്വകാര്യ മള്‍ട്ടിനാഷണല്‍ ഹോസ്‌പിറ്റലുകള്‍ക്കിടയില്‍ കിടന്ന് ജടപിടിച്ച സര്‍ക്കാര്‍ കൂടാരങ്ങള്‍ ചോദ്യചിഹ്നങ്ങളുയര്‍ത്തിക്കൊണ്ടിരിക്കുന്നു.
പരിചയസമ്പത്തുള്ള സര്‍ക്കാര്‍ ഡോക്‌ടര്‍മാരെ വലവീശിപ്പിടിക്കുന്ന സ്വകാര്യ മേഖലയ്‌ക്ക് കച്ചവടത്തിന്റെ ഒരു തുറന്ന കണ്ണുണ്ട്. ഇത്രയേറെ അത്യാധുനിക സൗകര്യങ്ങളുടെ പിന്‍ ബലമുണ്ടായിട്ടും കേരളത്തില്‍ മരണത്തോത് കുറയുന്നുണ്ടോ? പാവങ്ങളുടെ ആരോഗ്യ നില കാര്യമായി ശ്രദ്ധിക്കുന്ന സര്‍ക്കാര്‍ മറ്റുകാര്യങ്ങളില്‍ കാശുപൊള്ളിക്കുന്നതെന്തിനാ...? ഈ ചോദ്യം മലയാളികളില്‍ നിന്ന് ഉദിക്കണമെങ്കില്‍ അവന്‍ ഗള്‍ഫ് പണത്തിന്റെ തലക്ക നത്തില്‍ നിന്ന്, തൂമ്പയെടുത്ത് തന്റെ മണ്ണിലേക്കിറങ്ങണം. ഉണ്ണാനും ഉടുക്കാനും മാത്രമറി യുന്ന മലയാളിദേഹങ്ങള്‍ നല്ല ഭാവിയുടെ കണ്ണാടിച്ചില്ലുകള്‍ ഒന്നാകെ എറിഞ്ഞുടക്കുക യാണ്. മലയാളിയുടെ `നല്ല മനസ്സു`കൊണ്ടായിരിക്കണം ദൈവം ചെകുത്താന് ഭൂമി മറിച്ചു വിറ്റത്.
-എഡിറ്റര്‍
---------------------------------------------------------------------
ബുക്ക് പള്‍സ്
മഴത്തുള്ളികള്‍ (കവിതകള്‍)
-ആനന്ദ് പി.കെ
മാതൃത്വം അതിന്റെ അസ്ഥിത്വം തേടുന്ന ഈ കാലഘട്ടത്തില്‍ മാതൃത്വത്തിന്റെ ആര്‍ദ്രത ഇ രുട്ടിനെ വകഞ്ഞു മാറ്റുന്ന വഴിവിളക്കാണെന്ന് തെളിയിക്കുന്ന എഴുത്തുകാരനായ ആനന്ദ്, സമൂഹത്തിന്റെ നൊമ്പരം സ്വന്തം നൊമ്പരമാവു കയും അന്യന്റെ ദു:ഖം സ്വന്തം ദു:ഖമായി മാറ്റുക യും ചെയ്യുന്നതെങ്ങനെയെന്ന് ഈ കവിതകള്‍ നമ്മോടു പറയുന്നു. സ്വപ്‌നങ്ങളും ദു:ഖങ്ങളും പങ്കുവെക്കാന്‍ അവ നമ്മെ പ്രേരിപ്പിച്ചുകൊണ്ടി രിക്കുകയും ചെയ്യുന്നു. ഈ ഹ്രസ്വ കാലയളവിനി ടയില്‍ സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തിന് നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയി ട്ടുണ്ട് ഈ ആറാംക്ലാസുകാരന്‍
---------------------------------------------------------------------
ചെരുപ്പ്
സൂര്യനുണരുകയും
ഉറങ്ങുകയും ചെയ്‌തുകൊണ്ടേയിരിക്കും.
പ്രതികരിക്കാത്ത എന്റെ
`തലയില്‍ കയറ`ലായിരുന്നു
എല്ലാരും.
കുനിയാത്ത മുതുകുള്ളവനാണ്
എനിക്കായുധത്തിന്റെ
മികവു തന്നത്;
ജീവിതത്തിനര്‍ത്ഥവും.
-സയന്‍സണ്‍ പുന്നശ്ശേരി
---------------------------------------------------------------------
ഒരു ക്വട്ടേഷന്‍ പുണ്യവാളന്റെ
കുമ്പസാരം
മടക്കിയ വേദപുസ്‌തകം
അതിനുള്ളില്‍ നിന്നും തലനീട്ടുന്ന
പ്ലേ ബോയിയുടെ പുതിയ ലക്കം.
പകുതി വറ്റിയ തീര്‍ഥത്തളികയില്‍
വെള്ളം ചേര്‍ക്കാത്ത
വോഡ്‌കയുടെ മണം.
കഴുത്തിലെ കുരിശുമാലയില്‍
മൂര്‍ച്ച വരുത്തിയ അഗ്രം,
നിലവിളിക്കുന്ന ക്രൂശിതന്റെ ശബ്‌ദം.
ഒരു ക്വട്ടേഷന്‍ ഗുണ്ട
കുമ്പസരിക്കുകയാണ്.
കേള്‍ക്കുന്ന പാതിരിയുടെ മനമുരുകുന്ന കണ്ണുനീര്‍
ഇടതടവില്ലാതെ.....
കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി
നിസ്‌ക്കരിക്കുന്നവന്‍,
ശയന പ്രദക്ഷിണം നടത്തുന്നവന്‍...
അരയില്‍ ബെല്‍റ്റ് ബോംബിന്റെ
ശരണം വിളി.
സ്‌കെച്ച്, പ്ലാന്‍
തലയറുത്തു വീഴ്‌ത്തുമ്പോള്‍
നീതിദേവത അബോധാവസ്ഥയിലായിരിക്കും
(സാക്ഷികളുണ്ടോ......സാക്ഷി......)
പണിതീര്‍ക്കുമ്പോള്‍
ആയിരത്തിന്റെ കെട്ട്,
നേര്‍ച്ചവഞ്ചിയിലേക്ക്
മടക്കിയ ഒരു ഗാന്ധി
പാപം കഴുകിയിറങ്ങുമ്പോള്‍ സ്വയം തുന്നിയ
പുണ്യവാളന്റെ വെള്ള വസ്‌ത്രം.....
ആമേന്‍....
-നകുല്‍. വി.ജി
---------------------------------------------------------------------
അറബി കവിത / സുഹൈബ്
പെരുന്നാളിന് മധുരമുണ്ടോ?
റമദാന് വിട,
രക്തകണങ്ങള്‍ ചാലിച്ച് നീ കണ്ണീര്‍ പൊഴിക്കുക.
ഈ തേങ്ങല്‍ മറ്റു വേര്‍പ്പാടിന്റെ തേങ്ങലുകള്‍ക്കപ്പുറമാണ്.
റമദാന് വിട,
തെറ്റുകള്‍ കുന്നുകൂടിയത് മിച്ചം.
റമദാന് വിട,
നിന്റെ നാഥന്റെ പാപമോചനത്തില്‍
ചെറു കണ്ണീര്‍ക്കണംപോലും
നീ ഒഴുക്കിയില്ല.
റമദാന് വിട,
തീന്‍മേശകള്‍ പരാതിയിലാണ്,
പാത്രങ്ങളുടെ അമിതഭാരം!
നീ ഓര്‍ക്കുന്നില്ല, നീ കഴിക്കുന്ന
ഭക്ഷണത്തിന്റെ ഗന്ധം,
അതാണ് നിന്റെ അയല്‍ക്കാരന്റെ അന്നം.
റമദാന് വിട,
നീയൊരു തിരിച്ചുവരവ് കാത്തിരിക്കുന്നു,
അത് നിന്റെ അവസാനത്തേതായിക്കൂടേ..?
ഈദ് വന്നണഞ്ഞു,
എങ്ങും തുടിക്കുന്ന മുഖങ്ങളും
വിരിയുന്ന ചുണ്ടുകളും....
-വിവ: നിയാസ് വി. കണ്ണൂര്‍
---------------------------------------------------------------------
നോട്ടപ്പാട്
ജമീല്‍ അഹ്‌മദ്
സൂര്യകാന്തി (ജീ ക്ക്)
മണ്ണില്‍ ഒരു പൂവിതള്‍ പോലും കാണാതെ
സൂര്യന്‍ കണ്ണടച്ചു.
കവിതയിലിപ്പോള്‍ കറമ്പിരാവ് മാത്രം.
വരികള്‍ മാറി,
സ്‌നേഹത്തിന്‍ ഫലം പണം
പ്രേമത്തിന്‍ ഫലം പണം
ലാഭമേ പരംസുഖം
ലാഭഭംഗമേ ദു:ഖം.
...................................
ദിക്കാലാതിവര്‍ത്തിയായ്
ദു:ഖം മാത്രം ജ്വലിക്കുന്നു.
---------------------------------------------------------------------
ഓര്‍മ്മ
ഷാന്‍ പുന്നവിള
ഹോസ്റ്റല്‍ നേടിത്തന്ന സ്വാത ന്ത്ര്യം കൊണ്ടാവാം കൊല്ലത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമേ ഇപ്പോള്‍ നാട്ടിലേക്ക് തിരിഞ്ഞ് നോക്കാറുള്ളൂ. "ഹല്ല, ഇച്ചെക്കന് വീടും കുടിയൊന്നുമില്ലേ?" സഹഅന്തേ വാസികളുടെ സ്ഥിരം കമന്റ്.ക്ലാസില്‍ കേറാതെ വായിനോക്കി നടന്നതും പല രോടും പറഞ്ഞതും പറയാന്‍ പാടില്ലാ ത്തതുമായ ഒട്ടേറെ ഓര്‍മ്മകളാസ്വദിക്കാന്‍ ഈ പോക്കിനിടയില്‍ ഞാനെന്റെ കലാലയ പടവുകള്‍ പല തവണ കയറിയിറങ്ങാറുണ്ട്. ആ കളിമുറ്റത്ത് നിന്നപ്പോഴൊന്നും എനി ക്കോര്‍മ്മവരാതിരുന്നത്, കുറച്ചു ദിവസങ്ങ ള്‍ക്കുമുമ്പ് എന്റെ നിദ്രയിലേക്കിറങ്ങിവന്നു. ഉണര്‍ന്നാല്‍ ഉറക്കം മാത്രം കൊതിക്കുന്ന ഞാന്‍ കിടന്നകിടപ്പില്‍ എല്ലാം ഓര്‍ത്തെടു ത്തു.
ചൂടുരുകുന്ന ഒരു നോമ്പുകാലം, ഉണ്ണിസാറാണ് ക്ലാസില്‍. ഒമ്പതിലെ കണക്കു പുസ്‌തകത്തെ ചുട്ടെടുക്കുകയാണദ്ദേഹം. ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുക എന്ന തത്വം എനിക്കന്നും ഇന്നും ഒരു തലവേദനയാണ്. പതിവുപോലെ ഞാന്‍ നോക്കാന്‍ പാടി ല്ലാത്തിടത്തേക്ക് തിരിഞ്ഞു. നോമ്പിന്റെ സ്വാധീനമാവും, തലമറച്ചവരെല്ലാം കണ്ണു മറിക്കുന്നുണ്ട്. `ഇപ്പെണ്ണുങ്ങള്‍ ചപലകളാ ണെന്ന് പറയുന്നത് വെറുതെയല്ല`. അടുത്തി രുന്ന പുലിമഠത്തിനോട് പറയണമെന്ന് തോ ന്നിയെങ്കിലും, ഉണ്ണിസാറാണല്ലോ ക്ലാസി ലെന്ന് പെട്ടെന്നാണോര്‍മ്മവന്നത്. നാലാമത്തെ ബെഞ്ചില്‍ സൂക്ഷമപരി ശോധന നടത്തുന്നതിനിടെ, മേശക്ക് മുകളിലെ ബാഗിന്മേല്‍ തലവെച്ച് ഒരുത്തി രാജകീയമായി ഉറങ്ങുന്നു. ഉണ്ണികൃഷ്‌ണന്‍ നായരോടാണല്ലേ കളി. മൂപ്പര്‍ മീശ കടിച്ചു, ലാവപോലെ ഉരുകി. `എവളാരെടീ...`? അവളുമാരെല്ലാം പരസ്‌പരം നോക്കി. പക്ഷേ നിദ്രാരാജ്ഞി അറിഞ്ഞതേയില്ല. എല്ലാവര്‍ക്കും ലേശം പേടിയും നട ക്കാന്‍പോകുന്ന പുകിലോര്‍ത്തുള്ള സന്തോ ഷവുമുണ്ടായിരുന്നു. പലതവണ കുലുക്കി വിളിച്ച് അടുത്തിരുന്നവര്‍ മുഖം ചുളിച്ചു. പന്തികേട് മനസ്സിലാക്കി ബെഞ്ചിലേക്ക് കിടത്താന്‍ തീരുമാനിച്ചു. കിടത്താനുള്ള ശ്രമത്തിനിടയില്‍ ചലനമറ്റ ആ ശരീരം മണ്ണിലേക്ക് ചരിഞ്ഞു. `തന്റെ ഈ നിദ്രക്ക് മണ്ണുതന്നെ സുഖപ്രദം എന്നു പ്രതിഷേധിച്ചതായിരിക്കാം`. മണി ക്കൂറുകള്‍ക്ക് ശേഷം പച്ചമണ്ണിലേക്കിറക്കി വെക്കുമ്പോള്‍ പ്രകാശം മുറ്റിയ ആ മുഖം സന്തോഷിക്കുന്നത് എന്റെ കണ്ണീരില്‍ മിന്നലായി ഒളികൊണ്ടു.
ഇപ്പോള്‍ കൃത്യമായി ഏഴുവര്‍ഷം കഴിഞ്ഞിരിക്കുന്നു. കിനാക്കളുടെ പ്രളയ മാണ് എന്റെ നിദ്രാരാവുകള്‍. എന്നാലും നാ ലുപാടും തുറന്ന, ചോര്‍ന്നൊലിക്കുന്ന എന്റെയാ പഴയ വിദ്യാലയ മുറ്റത്തുനിന്നിട്ടും ഓര്‍ക്കാത്ത ആ രൂപം നിദ്രയില്‍ കിനാവായി അവതരിക്കുന്നത് എന്തിനാണെന്നറിയില്ല.
ഹേ നിദ്രാകുമാരീ...., നീയുടു ത്തിരുന്ന വിലകുറഞ്ഞ ആ വസ്‌ത്രങ്ങള്‍ നി ദ്രാനുരാഗിയായ ഞാന്‍ കടം ചോദിക്കുന്നു.
---------------------------------------------------------------------
നമുക്കില്ലാത്തത്
എനിക്കറിയുന്ന
ഒരാകാശമുണ്ട്,
നിനക്കറിയുന്ന ഒരു ഭൂമിയും.
നമുക്ക് രണ്ടുപേര്‍ക്കുമറിയുന്ന
ഒരാകാശവും ഭൂമിയും
ഉണ്ടാകുന്നതുവരെ
നാം
അപരിചിതരായിരിക്കും.
- സി. ജംഷീദ് അലി
---------------------------------------------------------------------
നോട്ടം
അകത്തു കയറി
പുറത്തേക്ക് നോക്കിയപ്പോഴാണ്
പുറത്ത്
ഞാന്‍ നടന്ന
വഴി കണ്ടത്.
സി. മുരളീധരന്‍
---------------------------------------------------------------------
കോഴിയിറച്ചി ചിരിക്കുന്നു
അയാളുടെ വയറ്റിലിരുന്ന്
ഓര്‍മ്മകളിലേക്ക് തിരിച്ചു
നടന്നപ്പോള്‍
കോഴിയിറച്ചിക്ക് ചിരിക്കാന്‍ തോന്നി.
പക്ഷേ അയാളനുവദിച്ചില്ല.
അയാളുടെ വയറുകീറി
തന്നെ മറ്റാരോ തിന്നപ്പോള്‍,
തന്നെ ആദ്യം തിന്നയാളും
തിന്നപ്പെട്ടു എന്നറിഞ്ഞപ്പോള്‍
കോഴിയിറച്ചിക്ക് ചിരിക്കാന്‍ തോന്നി.
പക്ഷേ അവരനുവദിച്ചില്ല.
ഇതു തുടര്‍ക്കഥയായപ്പോള്‍, താനും
തന്നെത്തിന്നവരും തിന്നപ്പെടുമ്പോള്‍
കോഴിയിറച്ചിക്ക് ചിരിക്കാന്‍ തോന്നി.
പക്ഷേ അവരാരും അനുവദിച്ചില്ല.
ഒടുവില്‍ എല്ലാവരും മണ്ണടിഞ്ഞപ്പോള്‍
കോഴിയിറച്ചി ആര്‍ത്തുചിരിച്ചു.
പറയുക, നിന്റെ
വയറിന് വിശപ്പും കണ്ണിന്
കാഴ്‌ച്ചയുമില്ലേ?
കെ.എസ് രാമദാസ്
കല്‍പ്പറ്റ
---------------------------------------------------------------------
ഓണപ്പിറ്റേന്ന്
കുഞ്ഞനുറുമ്പുകള്‍
ഓണത്തിന്റെ ബാക്കിതരികള്‍
പെറുക്കിക്കൂട്ടുന്ന തിരക്കിലാണ്.
അലഞ്ഞു തിരിയുന്ന
കൂറ്റന്‍ നാല്‍കാലികള്‍
അയവെട്ടുന്നതിന്റെ ആലസ്യത്തിലാണ്.
കിളികളെല്ലാം
തങ്ങളുടെ കോപ്പുകള്‍ ഒതുക്കി
അടുത്ത ഓണത്തിനു തിരിച്ചു വരാനുള്ള
തയ്യാറെടുപ്പിലാണ്.
പൂക്കള്‍ പോലും
ഓണനിലാവിന്റെ സുഗന്ധം നിറച്ച്
പുത്തനിതളുകള്‍ വിരിയിക്കാനുള്ള
പണിപ്പുരയിലാണ്.
എന്നിട്ടും;
നമ്മള്‍ മാത്രമെന്തേ
അയല്‍കാരന്റെ നെഞ്ചില്‍
പന്തം കുത്താന്‍ പായുന്നു.
പാര്‍വതി തൃശൂര്‍
---------------------------------------------------------------------
0 comments:
Post a Comment